Showing posts with label salam sullami. Show all posts
Showing posts with label salam sullami. Show all posts

Sunday, June 24, 2012

ഇസ്ലാമും ബുദ്ധിയും : അമാനി മൌലവിക്കു ചിലത് പറയാനുണ്ട്

ഹദീസ് സ്വീകരിക്കുന്നതിനു സ്വന്തംബുദ്ധിക്ക് യോജിക്കണം  എന്ന പുതിയ ഒരു പുതിയ മാനദണ്ഡം മെനഞ്ഞെടുത്തവര്‍ അമാനി മൌലവിയുടെ ഖുര്‍ആന്‍ പരിഭാഷയിലെ സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ്  എന്തയാലും വായിച്ചിരിക്കണം.

അതിലെ ഏതാനും വാചകങ്ങള്‍ ഇവിടെ കുറിക്കുന്നു..  


"ബുദ്ധിയുടെ ഖണ്ഡിതമായ ഏതെങ്കിലും വിധിക്ക് എതിരായതോ ബുദ്ധിപരമായ തെളിവുകളാല്‍ അസംഭവ്യമെന്ന് തീരുമാനിക്കപെട്ടതോ ആയ ഒന്നും തന്നെ അല്ലാഹുവിന്‍റെ വചനത്തിലും നബി(സ)യുടെ വചനത്തിലോ ഉണ്ടായിരിക്കില്ലെന്ന് തീരത്ത്‌പറയാം"  (സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് , പേജ് 3233)


അമാനി മൌലവി തുടരുന്നു:


"മനുഷ്യബുദ്ധി അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്കോ  നിഗമനങ്ങള്‍ക്കോ അനുസരിച്ച് മാത്രമേ മതപ്രമാണങ്ങള്‍ ഉണ്ടായിരിക്കാവൂ എന്നില്ല.നമ്മുടെ ബുദ്ധിക്കും യുക്തിക്കും യോജിച്ചതായി തോന്നുന്ന എല്ലാ തത്വങ്ങളും സിദ്ധാന്തങ്ങളും സാക്ഷാല്‍ യാഥാര്‍ത്ഥ്യങ്ങളായിരിക്കുമെന്നു കരുതുന്നതും അബദ്ധമാകുന്നു.ബുദ്ധിപരമായ തെളിവുകള്‍കൊണ്ടോ യുക്തിന്യായങ്ങള്‍മുഖേനയോ എത്തിച്ചേരുവാന്‍ സാധ്യമല്ലാത്ത എത്രയോ യാഥാര്‍ത്ഥ്യങ്ങളും തത്വ സിദ്ധാന്തങ്ങളും നിലവിലുള്ളതുകൊണ്ടുതന്നെയാണ് വേദങ്ങളുടെയും പ്രവാചകന്മാരുടെയും ആവശ്യം നേരിട്ടിരിക്കുന്നതും എന്നിരിക്കെ വേദപ്രമാണങ്ങളുടേയും  പ്രവാചക വചനങ്ങളുടേയും വ്യക്തമായ പ്രസ്താവനകള്‍ക്ക് മുന്നില്‍ യാതൊരു യുക്തിവാദത്തിനും സ്ഥാനമില്ല.അപ്പോള്‍ ഖുര്‍ആന്‍റെയും  ഹദീസിന്‍റെയും നേര്‍ക്ക്നേരെയുള്ള  നിരവധിപ്രസ്താവനകളാല്‍ സ്പഷ്ടമായി അറിയപെട്ട ഏതൊരു കാര്യവും യുക്തിരാഹിത്യത്തിന്‍റെ മേല്‍വിലാസത്തില്‍  നിഷേധിച്ചു തല്ലുന്നതും അവ രണ്ടിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് യോജിച്ചതല്ല , പാടുള്ളതുമല്ല.യുക്തിവാദങ്ങളെ മതപ്രമാണങ്ങളുടെ ഉരകല്ലില്‍ ഉരച്ച് നോക്കി വിലയിരുത്തുന്നതാണ് എക്കാലത്തും ധാര്‍മിക അരാജകത്വത്തിനു പ്രധാന കാരണമാകുന്നത്.ദൈവത്തിനും മതത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും എതിരില്‍ പടയെടുക്കുന്നവരുടെയെല്ലാം ആയുധം യുക്തിവാദം തന്നെ.പക്ഷെ കാലത്തിനൊത്തു വേഷം മാരും എന്ന് മാത്രം." (സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് , പേജ് 3233)


ബുദ്ധിക്കെതിരാവുക എന്ന ദുര്‍ന്യായം നിരത്തി സ്വഹീഹായ ഹദീസുകളെ തള്ളുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലെ സലഫീ തറവാട്ടിലെ കാരണവരായ രണ്ടു പണ്ഡിതന്മാര്‍ എഴുതുകയും കെ.എം.മൌലവി പരിശോധിക്കുകയും ചെയ്ത മേല്‍വരികള്‍ ആവര്‍ത്തിച്ചു വായിക്കട്ടെ.   

ഇതേ വ്യാഖ്യാനകുറിപ്പില്‍ 'യുക്തിയുടെ പേരില്‍' എന്ന തലവാചകത്തില്‍ എഴുതിയ വരികളും ഏറെ ശ്രദ്ധേയമാണ്.അവര്‍ എഴുതി.  

"മനുഷ്യബുദ്ധി പരിപൂര്‍ണമോ എല്ലാവര്‍ക്കും തുല്യമായി നല്‍കപെട്ടിട്ടുള്ളതോ അല്ല.ഓരോരുത്തരുടെ ബുദ്ധിയില്‍ തോന്നുന്നതും ഓരോരുത്തരും യുക്തമായി കാണുന്നതും  ഇസ്ലാം അംഗീകരിച്ചതായിരിക്കുമെന്നോ അതിനെതിരില്‍ ഇസ്ലാമികപ്രമാണങ്ങളില്‍ ഒന്നും ഉണ്ടായിക്കൂടാ എന്നോ അല്ല.മതസിദ്ധാന്തങ്ങളില്‍  വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്താവനകള്‍ക്കാണ് മുന്ഗണനയുള്ളത്.അവയെ അടിസ്ഥാനമാക്കി ചിന്തിക്കുവാനും അതതു സിദ്ധാന്തങ്ങളിലടങ്ങിയ യുക്തിതത്വങ്ങള്‍ കഴിയുന്നത്ര മനസ്സിലാക്കുവാനും അങ്ങനെ വിശ്വാസവും പ്രവര്‍ത്തനവും നന്നാക്കിതീര്‍ക്കുവാനുമാണ് സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്.അതവരുടെ കടമയാകുന്നു.മറിച്ച് അവയുടെ സാധുതയും സാധ്യതയും ചോദ്യം ചെയ്യുവാനും ബുദ്ധിയുടെ വിധിക്കു വിട്ടുകൊടുക്കുവാനും മുതിരുകയല്ല വേണ്ടത്.ഇത് വിശ്വാസക്കുറവില്‍ നിന്നു ഉടലെടുക്കുന്ന ധിക്കരമത്രേ......ബുദ്ധിയും മതപ്രമാണവും തമ്മില്‍ എതിരായാല്‍ ബുദ്ധിക്കു മുന്ഗണന നല്കണം എന്നു ഒരു പൊതുചട്ടം പറയപ്പെടാറുണ്ട്.പ്രഥമവീക്ഷണത്തില്‍ ശരിയാണെന്ന് തോന്നുന്നതും യുക്തിവാദക്കാര്‍ക്കു ഖുര്‍ആനേക്കാള്‍ ആവേശകരമായി തോന്നുന്നതുമായ ഈ ചട്ടത്തിന്‍റെ സാക്ഷാല്‍ അവതാരകന്മാര്‍ തര്‍ക്കശാസ്ത്രത്തില്‍ കൂടി മതസിദ്ധാന്തങ്ങളെ വിലയിരുത്തിവരുന്ന തല്‍പരകക്ഷികളാകുന്നു." (സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് , പേജ് 3263) 


ഈ വരികള്‍ വായിക്കുന്ന ആരാണ് അമാനി മൌലവി ബുദ്ധിക്കെതിരായ ഹദീസ് തള്ളണമെന്ന വാദക്കാരനായിരുന്നു എന്നു പറയുക?


സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം .