Monday, March 9, 2015

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം-- പി.വി.എ പ്രിംറോസ്

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം
- പി.വി.എ പ്രിംറോസ്
1999ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി സംയുക്ത സര്‍ക്കാര്‍ പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ അമെന്റ്‌മെന്റ് ആക്ടിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഇന്നു മുതല്‍ മാടുകളെ അറുക്കുന്നതും അതിന്റെ മാംസം കൈവശം വെക്കുന്നതും മഹാരാഷ്ട്രയില്‍ ജാമ്യമില്ലാത്ത കുറ്റമാണ്. അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായി മാറിയ ഈ നിയമത്തിലൂടെ സംഘ്പരിവാര്‍ സംഘടനകളുടെ ചിരകാല അഭിലാഷമാണ് പുവണിഞ്ഞത്. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ ശ്രമങ്ങളാരംഭിച്ച ഈ പക്ഷപാത നിയമത്തെ കോണ്‍ഗ്രസ് മന്ത്രിസഭ മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും, സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നാവിസും നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറുകള്‍ ഈ നിയമത്തെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടാത്.

മുംബൈ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് അസോസിയേഷനെയും മാട് വളര്‍ത്തലുകാരെയും ഹോട്ടലുടമകളെയും ബാധിക്കുമെന്നതിലുപരി ഏതാനും ചിലയാളുകളുടെ കുബുദ്ധിക്ക് ഭരണകൂടം വഴങ്ങിക്കൊടുക്കുകയും ഭൂരിപക്ഷത്തിന്റെ വികാരത്തെ പരിഹസിക്കുകയും ചെയ്യുന്ന തരത്തിലേക്ക് നിയമങ്ങള്‍ വഴിമാറിപ്പോവുന്നതിലുള്ള ആശങ്കയാണ് രാജ്യത്തെ പ്രബുദ്ധ ജനങ്ങള്‍ പങ്കുവെക്കുന്നത്. കേവലം മതപരമായ 'വിലക്കി'നോടുള്ള പ്രതിപത്തി എന്നതിലുപരി ശക്തമായ രാഷ്ട്രീയ ആയുധമായാണ് സംഘ്പരിവാര്‍ ശക്തികള്‍ എന്നും ഗോവധത്തെയും അനുബന്ധ വിവാദങ്ങളെയും കണ്ടിട്ടുള്ളത്. 1870ല്‍ പഞ്ചാബിലെ സിഖ് കൂക്ക് വിഭാഗവുമായി ചേര്‍ന്ന് ഹിന്ദു ഗോരക്ഷാ പ്രസ്ഥാനം തുടങ്ങിയതോടു കൂടിയാണ് കന്നുകാലികള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിനുള്ള ഉപകരണമായി മാറിയത്. 82ല്‍ ദയാനന്ദ സരസ്വതി ആദ്യത്തെ ഗോരക്ഷിണി സഭ സ്ഥാപിച്ച് വര്‍ഗീയ വെല്ലുവിളികളുമായി മുന്നോട്ട് പോവുകയും അതിന്റെ ഭാഗമായി തുടര്‍ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്ത് അരങ്ങേറുകയും ചെയ്തു.
1888ല്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഹൈക്കോടതി പശുവിനെ 'വിശുദ്ധ വസ്തു' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന വിധി പ്രസ്താവിച്ചത് യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് ഉപകരിച്ചത്. 1893ല്‍ അസംഗഢിലും 1912ല്‍ അയോധ്യയിലും 17ല്‍ ഷാഹബാദിലും ഇതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടെങ്കിലും ഈ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ല എന്നതാണ് വാസ്തവം. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടും (മാപ) ആത്യന്തികമായി ഇത്തരം ദുരന്തങ്ങളെയാണ് ക്ഷണിച്ചുവരുത്തുക. ഏതെങ്കിലും മതവിഭാഗത്തിന്റെ ആദര്‍ശ സംരക്ഷണ ഭാഗമായാണോ ഒരു മതേതരരാഷ്ട്രം നിയമങ്ങള്‍ നിര്‍മിക്കേണ്ടത്? തീര്‍ച്ചയായും അല്ല. മതപരമായി വിശുദ്ധ പട്ടികയിലുള്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഭരണകൂടവും കോടതിയും ബഹുമാനിക്കണമെങ്കില്‍ അത് പശുവില്‍ മാത്രം പരിമിതപ്പെടുത്തിക്കൂടാ. ക്രിസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി നിരവധി മതങ്ങളും അവയിലെ അവാന്തര വിഭാഗങ്ങളും പല ജീവികളെയും വിശുദ്ധരും ഗണിക്കുന്നുണ്ട്. ഇവയെല്ലാം നിരോധന പട്ടികയിലുള്‍പ്പെടുത്തിയാല്‍ വെറും വളക്കുഴിയായി പൗരന്മാരുടെ ആമാശയം മാറാന്‍ അധികം കാലതാമസമുണ്ടാകില്ല. മാത്രമല്ല, സസ്യങ്ങളില്‍ വരെ ജീവനും പ്രതികരണശേഷിയും വികാര വിചാരങ്ങളും ശാസ്ത്രലോകം കണ്ടെത്തിയ ഇക്കാലത്ത് വിശുദ്ധ സസ്യങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കാനും നിയമങ്ങള്‍ കൊണ്ടുവരേണ്ടി വരും.
വംശനാശ ഭീഷണിയും നാടിന്റെ അവിഭാജ്യതയും പരിഗണിച്ച് സംരക്ഷിക്കേണ്ട ജന്തുജാലങ്ങളുടെ കാര്യത്തിലാണ് ഈ നിയമമെങ്കില്‍ അക്കാര്യത്തെ സ്വാഗതം ചെയ്യാന്‍ ഓരോ പൗരനും തയാറാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഗോവധത്തിന്റെ കാര്യത്തില്‍ അതല്ല വസ്തുത. സെന്‍സസ് പ്രകാരം വളര്‍ത്തുപക്ഷികളെ മാറ്റി നിര്‍ത്തിയാല്‍ താരതമ്യേന രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഖ്യാബലമുള്ള കന്നുകാലികളിലാണ് ഈ നിയമം പ്രാവര്‍ത്തികമാക്കുന്നത് എന്നത് കൗതുകകരമാണ്.
ഹൈന്ദവന്‍ പൂജിക്കുന്ന ജീവിയെന്ന നിലക്ക് പശുവിനെ കൊല്ലുന്നത് നിരോധിക്കണമെന്ന സംഘ്പരിവാറിന്റെ ദുഃശാഠ്യത്തിന് വഴങ്ങിയാല്‍ അവര്‍ തന്നെ വിശുദ്ധങ്ങളെന്ന് ഗണിക്കുന്ന ഗണപതിയുടെ വാഹനമായ എലി മുതല്‍ അയ്യപ്പന്റെ വാഹനമായ പുലി വരെയുള്ളതിന് ഈ നിയമം ബാധകമാകേണ്ടതല്ലേ? അതുകൊണ്ടു തന്നെ മതഭക്തിയല്ല ഈ കാടന്‍ നിയമങ്ങള്‍ക്ക് പ്രേരകമെന്നും വര്‍ഗീയചിന്തകള്‍ മുളപ്പിച്ച് രാഷ്ട്രീയലാഭം കൊയ്‌തെടുക്കാനുള്ള ഹിഡണ്‍ അജണ്ടകളാണ് ഇതിനു പിന്നിലെന്നും ബുദ്ധിയുള്ളവര്‍ വിലയിരുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ തെരഞ്ഞെുടുപ്പ് കാലത്ത് പശു സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അതേ ബുദ്ധി തന്നെയാണ് ഇന്ന് ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര ഗവര്‍ണറും ചെയ്തു കൊണ്ടിരിക്കുന്നത്. പ്രാചീന ഭാരതീയ ഭോജന രീതികളിലോ അതിനു മാനദണ്ഡമാക്കിയ ഭാരതീയ പ്രമാണങ്ങളിലോ മാംസഭക്ഷണം, വിശിഷ്യാ ഗോമാംസം ഭക്ഷണയോഗ്യമായിരുന്നോ എന്നത് ഈ സാഹചര്യത്തില്‍ പരിശോധിക്ക് വിധേയമാക്കാവുന്നതാണ്. ഐ.ഐ.ടി ഹോസ്റ്റലുകളിലടക്കം മാംസം നിരോധിക്കാന്‍ മുറവിളി കൂട്ടുന്ന ഹിന്ദുത്വ പ്രഭൃതികളുടെ ആശയത്തിന്റെ അടിവേരിളക്കാന്‍ ഇതു കാരണമാകും.
1891ല്‍ പ്രസിദ്ധീകരിച്ച 'ദി ഇന്‍ഡോ ആര്യന്‍സ്' എന്ന പുസ്തകത്തിലും 'ദി പോപുലര്‍ റിലീജ്യന്‍ ആന്‍ഡ് ഫോക്ലോര്‍ ഓഫ് നോര്‍ത്തേണ്‍ ഇന്ത്യ' എന്ന വില്യം ക്രൂക്കിന്റെ ഗ്രന്ഥത്തിലും പി.വി കാനേയുടെ 'ഹിസ്റ്ററി ഓഫ് ധര്‍മശാസ്ത്ര' എന്ന രചനയിലും എച്ച്.ഡി സങ്കാലിയയുടേയും ദ്വിജേന്ദ്ര നാരായണ ഝായുടേയും കാഞ്ച ഐലയ്യയുടേയും പ്രാചീന ഭോജനരീതികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലുമെല്ലാം ഹൈന്ദവ പ്രമാണങ്ങളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഗോവധം അംഗീകരിക്കുന്നുണ്ടെന്ന വസ്തുത സുതരാം വ്യക്തമാണ്. വേദങ്ങളിലെ ഏറ്റവും ശക്തനായ ഇന്ദ്രന്റെ ഇഷ്ടഭോജനങ്ങളിലൊന്നായി സോമരസത്തോടൊപ്പം പറയുന്നത് കാളയിറച്ചിയാണ്. 'എനിക്ക് വേണ്ടി അവര്‍ പതിനഞ്ചും ഇരുപതും കാളകളെ കശാപ്പു ചെയ്തു' എന്നും 'മുന്നൂറ് കാളകളെ പൊരിച്ചെടുത്തു' എന്നുമെല്ലാം ഋഗ്വേദത്തിലെ പത്താം അധ്യായത്തില്‍ വായിക്കാന്‍ കഴിയും.
ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ പ്രധാന ദേവനായി ഹൈന്ദവര്‍ കാണുന്ന അഗ്നിയെ 'കാളയേയും മച്ചിപ്പശുവിനെയും ഭക്ഷണമാക്കിയിട്ടുള്ളവന്‍' എന്ന അര്‍ത്ഥത്തിലാണ് വിശേഷിപ്പിക്കുന്നത്. ഋഗ്വേദത്തിന്റെ മൃഗബലി വിശദീകരണത്തില്‍ കന്നുകാലികളെ കൊല്ലുന്നതു മാത്രമായി ധാരാളം ശ്ലോകങ്ങള്‍ കാണാം. ഇന്ദ്രന് കാളയേയും മരുത്തുക്കള്‍ക്ക് പുള്ളിപ്പശുവിനെയും അശ്വിനികള്‍ക്ക് ചെമ്പു നിറമുള്ള പശുവിനെയും മിത്രനും വരുണനും വിശേഷണങ്ങളൊന്നുമില്ലാത്ത പശുവിനെയുമാണ് ബലിയര്‍പ്പിക്കേണ്ടത് എന്നാണ് ഋഗ്വേദം പഠിപ്പിക്കുന്നത്.
മാത്രമല്ല, അഗ്ന്യധേയം, അശ്വമേധം, രാജസൂയം, വാജപേയം, പഞ്ചാക്ഷരാദീയസവം തുടങ്ങിയ യാഗങ്ങളിലെല്ലാം പശുവും കാളയും കുതിരകളുമാണ് യാഗ മൃഗങ്ങള്‍. പുരാതന കാലം മുതല്‍ക്കു തന്നെ മൃഗ ബലിക്ക് വളരെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു എന്നാണ് തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ശതപഥ ബ്രാഹ്മണത്തിലും ആപസ്തംബ ഗൃഹ്യസൂത്രത്തിലും പാരസ്‌കര ഗൃഹ്യ സൂത്രത്തിലും പറയുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഗൃഹ്യസൂത്രത്തില്‍ കാളയെ കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്നതിനെ പരാമര്‍ശിക്കുന്ന 'ശൂല ഗോവ'എന്ന ചടങ്ങിലും അതിഥികളെ സല്‍ക്കരിക്കുന്ന 'അര്‍ഘ്യ'ത്തിലും 'മധുപര്‍ക്ക'ത്തിലും മരണാനന്തര ചടങ്ങായ ശ്രാദ്ധത്തിലെ 'അഷ്ടക'ത്തിലും പിതൃപൂജയായ 'അഭ്യുദായിക'യിലുമുള്ള ഗോബലിയുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ പ്രാചീന ഹൈന്ദവ സംസ്‌കൃതിയിലെ ഗോമാംസ സ്വാധീനത്തോടൊപ്പം സംസ്‌കാര രാഹിത്യം കൂടി ബോധ്യപ്പെടും.
പ്രാചീന ഭാരതത്തിലെ ഹൈന്ദവരില്‍ മാത്രമല്ല, ബുദ്ധരിലും ജൈനരിലും ഗോവധം ചെറുതും വലുതുമായ രീതിയില്‍ നിലനിന്നിരുന്നു എന്നതിന് അവരുടെ വേദഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യമാണ്. കൂടാതെ രോഗചികിത്സയായി കാളയിറച്ചിയും പശുവിറച്ചിയും ധാരാളം ഉപയോഗിച്ചിരുന്നുവെന്നതിന് ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ഹലാലയുധന്റെയും ചികിത്സാഗ്രന്ഥങ്ങള്‍ തെളിവാണ്. മഹാഭാരത-രാമായണ കഥാപാത്രങ്ങളായ ജയദ്രഥനും യുധിഷ്ഠിരനും രന്തിദേവനും രാമനും സീതയുമെല്ലാം മാംസം ഭക്ഷിച്ചിരുന്ന കഥാസന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ പൗരാണിക ചരിത്രം മാംസഭക്ഷണത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ്. ഇതൊന്നുമറിയാതെ ഭരണകൂടത്തെയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദ്രോഹം ചെയ്യുന്നത് മതേതരത്വത്തോടു മാത്രമല്ല, ഹൈന്ദവ പ്രമാണങ്ങളോടു കൂടിയാണ്.

No comments:

Post a Comment