Friday, July 26, 2013

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!


അല്‍ ഫുര്‍ഖാൻ, അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാൽ സത്യാസത്യവിവേചനമെന്നാണർത്ഥം. 1432 വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിനത്തില്‍ ബദറിൻറെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു !!

ബദരീങ്ങളുടെ പേരില്‍ നടക്കുന്ന അചാരങ്ങളുടെ കറുത്ത മറകളെ വകച്ചുമാറ്റി പതിനാലു നൂറ്റാണ്ടു മുമ്പുള്ള ബദറിൻറെ ആ രണാങ്കണത്തിലേക്കൊന്നെത്തി നോക്കാമോ? കാണുന്നുണ്ടോ നിങ്ങള്‍ക്കവിടെ 313 സാധാരണക്കാരായ മനുഷ്യരെ? അവരുടെ മുഖത്ത് പട്ടിണി കിടന്നതിൻറെ ക്ഷീണമുണ്ട്. പക്ഷെ മുഖത്തെ നിശ്ചയദാർഢ്യത്തിന് തെല്ലും കുറവില്ല.. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, തങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആയുധവും അര്‍ത്ഥവും ആളുമുള്ള ആ സൈന്യവുമായി തങ്ങളുടെ ഈ കൊച്ചു സൈന്യം പരാജയപ്പെട്ടാല്‍ നശിക്കാന്‍ പോകുന്നത് തങ്ങള്‍ മാത്രമല്ല, ഇത്രയും കാലം നെഞ്ചിലേറ്റിയ ആദര്‍ശം കൂടിയാണെന്ന് അവർക്കും അവരുടെ നേതാവായ നബിക്കും വളരെ നന്നായി അറിയാമായിരുന്നു.. ഇല്ല, എന്നിട്ടും അവരുടെ മുഖത്ത് തെല്ലും ഭയാശങ്കകളില്ല.. കാരണം, അവര്‍ക്കറിയാം, ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച നാഥന്‍ തങ്ങളുടെ കൂടെ ഉണ്ടെന്ന്.. തങ്ങള്‍ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്ന്.

ദിവസങ്ങള്‍ നീണ്ടുനിന്ന, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത, അത്യാധുനിക ആയുധങ്ങളോട് കൂടിയുള്ള അനേകായിരം യുദ്ധങ്ങള്‍ കണ്ടു മടുത്ത ഈ ലോകത്തിൽ, ഇരുഭാഗത്തുമായി വെറും 1500 ആളുകള്‍ പോലും തികച്ചില്ലാത്ത ഒരു പകല്‍ മാത്രം നീണ്ടു നിന്ന ബദര്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? സത്യത്തിൽ, ഒരു പകലിൻറെ മാത്രം യുദ്ധമായിരുന്നോ ബദർ?.. അല്ല, ഒരു പകലല്ല ബദർ, ഒരു രാവല്ല ബദർ.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്, പീഡനങ്ങളും മര്‍ദ്ദനങ്ങളുമുണ്ട്. ഏകദൈവത്തെ മാത്രം ആരാധിക്കുന്ന, മനുഷ്യനെ ജാതി വര്‍ഗ്ഗ ലിംഗ ഭേദമന്യേ തുല്യനായി കാണുന്ന, നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്ലാം എന്ന തങ്ങളുടെ ആദര്‍ശത്തിന് വേണ്ടി ഇത്രയുംകാലം ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും യാതനകളും.. ഒന്നും വെറുതെയാകരുത്. ഇസ്ലാം നിലനില്‍ക്കണം.. അതിനാല്‍ ഇന്നവര്‍ക്ക് ജയിച്ചേ തീരൂ… ആ വലിയ സൈന്യത്തോട് മുസ്ലിംകളുടെ ആ കൊച്ചു സൈന്യം ബദറില്‍ അന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍, പിന്നീട് നൂറ്റാണ്ടുകളോളം ഒരു ലോകശക്തിയായി തന്നെ നിലകൊണ്ട, സാമ്രാജ്യത്വങ്ങളില്‍ നിന്നും അധിനിവേശങ്ങളില്‍ നിന്നും ജനങ്ങളെ വിമോചിപ്പിച്ച, ലോകത്തില്‍ നീതിപൂര്‍ണ്ണമായ ഭരണം കാഴ്ചവച്ച, ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത, ഇന്നും കോടാനുകോടി ജനങ്ങള്‍ തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിക്കുന്ന, ഇസ്ലാം എന്ന ആശയം ഭൂമിയില്‍ നിലനില്ക്കുമായിരുന്നില്ല.. ആ അര്‍ത്ഥത്തില്‍ ബദർ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിര്ണ്ണായകമായ യുദ്ധമായിരുന്നു.. ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ കൂട്ടമായി മണ്ണിലിറങ്ങിയ ദിനം.. ബദർ, സത്യം അസത്യത്തിനു മേല്‍ വിജയം നേടിയ ദിനം..

ബദര്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.. പുതിയകാല പോരാട്ടഭൂമികയില്‍, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കപ്പെട്ടു, വീണ്ടും വീണ്ടും നീതിനിഷേധത്തിന് ഇരയായിക്കൊണ്ട്, നിരാശയോടെ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍, രാവിൻറെ അന്ത്യയാമങ്ങളിലെപ്പോഴോ അവരുടെ കിനാവുകളില്‍ ബദറിൻറെ രണാങ്കണവും ആ 313 മുഖങ്ങളും കടന്നു വരും.. കൊടും ചൂടില്‍ ലഭിക്കുന്ന ഒരു തണുത്ത കാറ്റിൻറെ സുഖമെന്നോണം, ആ മുഖങ്ങള്‍ അവരോടു മന്ത്രിക്കും..

“ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്”

സത്യത്തെ വിജയിപ്പിക്കാന്‍, മര്‍ദ്ദിതന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍, ബദറുകള്‍ ഇവിടെ പുനര്‍ജ്ജനിക്കാതിരിക്കില്ല..

ലേഖകൻ: റമീസ് മുഹമ്മദ്

No comments:

Post a Comment